FEATUREDHealthUAE

ജോലിസ്ഥലത്തെ പരിക്കുകള്‍, രോഗങ്ങള്‍ കൈകാര്യം ചെയ്യല്‍: മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം

അബുദാബി: തൊഴിലിടങ്ങളിലെ പരിക്കുകളും അസുഖങ്ങളും ഇനി റിപ്പോര്‍ട്ട് ചെയ്യണം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം 2022ലെ 657-ാം നമ്പര്‍ മന്ത്രിതല പ്രമേയമാണ് ഇതുസംബന്ധിച്ച് വ്യവസ്ഥകള്‍ മുന്നോട്ട് വെക്കുന്നത്. പ്രമേയം ജോലി സംബന്ധമായ അസുഖങ്ങളും പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യാനുള്ള ചാനലുകളും തൊഴിലുടമകളുടെ ബാധ്യതകളും വിവരിക്കുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം. ഇതില്‍ വീഴച വരുത്തിയാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ജോലിസ്ഥലത്തെ അപകടങ്ങളും രോഗങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ നിയന്ത്രിക്കാനാണ് പ്രമേയം ഉദ്ദേശിക്കുന്നത്. ഈ രോഗങ്ങളും പരിക്കുകളും ട്രാക്ക് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ ഒരു സവിശേഷ സംവിധാനം വികസിപ്പിക്കണമെന്ന് പ്രമേയം വ്യവസ്ഥ ചെയ്യുന്നു.
പരിക്കേറ്റ തൊഴിലാളിക്ക് ജോലി സംബന്ധമായ അസുഖമോ പരിക്കോ ഉണ്ടായാല്‍ ചികിത്സിക്കാനും നഷ്ടപരിഹാരം നല്‍കാനും ഒരു തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളിയുടെ ഏറ്റവും പുതിയ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് തൊഴില്‍ പരിക്കിന്റെ നഷ്ടപരിഹാരത്തിന്റെ മൂല്യം കണക്കാക്കുന്നത്. പരമാവധി 10 ദിവസത്തിനുള്ളില്‍ വൈകല്യത്തിന്റെ ശതമാനം സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കും. ജോലിയുടെ ഭാഗമായി വന്ന പരിക്കോ അസുഖമോ തൊഴിലാളിയുടെ മരണത്തില്‍ കലാശിച്ചാല്‍, രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി അല്ലെങ്കില്‍ മരിക്കുന്നതിന് മുന്‍പ് വ്യക്തി തീരുമാനിക്കുന്ന കാര്യങ്ങള്‍ക്കനുസൃതമായി നിയമപരമായ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കും.
പരിക്കേറ്റ, അല്ലെങ്കില്‍ രോഗിയായ തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് മുന്‍പ് തൊഴിലുടമ തൊഴില്‍ ബന്ധം അവസാനിപ്പിക്കുകയോ കരാര്‍ റദ്ദാക്കുകയോ ചെയ്യരുത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് മുന്‍പ്  തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ജീവനക്കാരന്‍ തീരുമാനിച്ചാല്‍, ബന്ധപ്പെട്ട കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിനനുസൃതമായി എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും.
ഇതു സംബന്ധിച്ച വിവരം അറിയിക്കാനായി 600 590000 എന്ന കോള്‍ സെന്റര്‍ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. അല്ലാത്ത പക്ഷം സര്‍വീസ് സെന്ററുകളില്‍ നേരിട്ടെത്തിയോ സ്മാര്‍ട്ട് ആപ്‌ളികേഷന്‍ വഴിയോ സംഭവം റിപ്പോര്‍ട്ട് ചെയ്യാം. കമ്പനിയുടെ പേര്, പരിക്കേറ്റ ജീവനക്കാരന്റെ പേര്, സംഭവം നടന്ന തീയതി, പരിക്കിന്റെ തീവ്രത, അപകടത്തെ കുറിച്ചുള്ള ഹ്രസ്വ വിവരണം, പ്രഥമ ശുശ്രൂഷ, ചികിത്സ എന്നിങ്ങനെയുള്ള വിവരങ്ങളാണ് മന്ത്രാലയത്തിന് നല്‍കേണ്ടത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.