FEATUREDGovernmentUAE

സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ കമ്പനികള്‍ക്ക്  84,000 ദിര്‍ഹം പിഴ

ദുബായ്: ജനുവരി 1 മുതല്‍ യുഎഇയില്‍ നടപ്പാക്കിയ എമിറേറ്റൈസേഷന്‍ (ദേശസാത്കരണ) ശതമാനം ഒരു സ്ഥാപനം പാലിക്കുന്നില്ലെങ്കില്‍, ജോലി ചെയ്യാത്ത ഓരോ പൗരന്റെ പേരിലും പ്രതിമാസം 7,000 ദിര്‍ഹം എന്ന നിരക്കില്‍ വര്‍ഷം 84,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് യുഎഇ നാഷണല്‍ കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഗാനിം അല്‍ മസ്‌റൂഇ അറിയിച്ചു. 2022ന്റെ തുടക്കത്തില്‍ 7,000 സ്വകാര്യ കമ്പനികള്‍ സ്വദേശി പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. അന്‍പതോ അതിലധികമോ വിദഗ്ധ തൊഴിലാളികളുള്ള കമ്പനികള്‍ എമിറേറ്റൈസേഷന്‍ നയം നടപ്പാക്കണം. 50 തൊഴിലാളികളുള്ള കമ്പനി മൊത്തം വിദഗ്ധ തൊഴിലാളികളുടെ 2% സ്വദേശികളെ നിയമിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍, ജോലി ചെയ്യാത്ത ഓരോ പൗരന്റെ പേരിലും 72,000 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിമാസം 6,000 ദിര്‍ഹം എന്ന നിരക്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശസാത്കരണ ശതമാനം നിറവേറ്റാന്‍ രാജ്യം ബാധ്യസ്ഥമാണ്.
8,897 കമ്പനികള്‍ 2% എമിറേറ്റൈസേഷന്‍ ടാര്‍ഗെറ്റില്‍ ഇതു വരെ എത്തിയിട്ടുണ്ട്. അതേസമയം, 2022ല്‍ ലക്ഷ്യം കൈവരിക്കാത്ത കമ്പനികളില്‍ നിന്ന് 2023 ജനുവരിയില്‍ ഏകദേശം 400 ദശലക്ഷം ദിര്‍ഹം ലഭിച്ചിട്ടുണ്ട്.
എമിറേറ്റൈസേഷന്‍ നിരക്കുകള്‍ പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ പ്രതിമാസ പിഴ അടച്ചില്ലെങ്കില്‍ അവയുടെ ക്‌ളാസിഫിക്കേഷന്‍ (വര്‍ഗീകരണം) ആദ്യ വിഭാഗത്തിലാണെങ്കില്‍ പോലും മൂന്നാം വിഭാഗത്തിലേക്ക് താഴ്ത്തുന്നതാണ്.
ഈ വര്‍ഷം സ്വകാര്യ മേഖലയിലെ മൊത്തം എമിറേറ്റൈസേഷന്‍ ശതമാനം 70% ല്‍ നിന്ന് 80% ആയി ഉയര്‍ത്താന്‍ കൗണ്‍സില്‍ ശ്രമിക്കുന്നുവെന്ന് സൂചിപ്പിച്ച അല്‍മസ്‌റൂഇ, നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ആകെ പൗരന്മാരുടെ എണ്ണം 51,000ത്തിലധികമായിട്ടുണ്ടെന്നും വെളിപ്പെടുത്തി.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.